Thursday 31 January 2013

പീഡനം

അവളുടെ മാറിടം തുരന്നു ചോര കുടിക്കുമ്പോള്‍ അപ്പുറത്ത് സുഖനിദ്രയിലായിരുന്ന അയാളെ കൊതുകുകള്‍ ശ്രദ്ധിച്ചതു പോലുമില്ല !

Wednesday 30 January 2013

പ്രസവം 2033

" വളരെ ശ്രദ്ധിച്ചു നോക്കണം കേട്ടോ , ഒക്കെ കള്ളത്തരങ്ങളാ !"
അവള്‍ അവനോട് അടക്കം പറഞ്ഞു.
 അയാള്‍ കുഞ്ഞിനെ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ട് നേഴ്സ് ചെറു ചിരിയോടെ പറഞ്ഞു,
" പേടിക്കേണ്ട സര്‍ , ഇത് സിറ്റി യിലെ ഏറ്റവും നല്ല ഹോസ്പിറ്റലാണ്, ഇവിടെ നൂറ് ശതമാനം ഉറപ്പുള്ള പ്രൊടെക്റ്റ് മാത്രമേ കിട്ടൂ, ഇതാ ഇത് നോക്കൂ, നേഴ്സ് കുട്ടിയുടെ ചന്തിയില്‍ ചൂണ്ടിക്കാണിച്ചു, അവിടെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചു വെച്ചിരുന്നു
" ക്വാളിറ്റി ചെക്ട് ഓക്കേ "!

Saturday 26 January 2013

ശുഭ ദിനം..



   ആഹ്ലാദമാണ്‌ ഇന്ന് എന്നെ വിളിച്ചുണര്‍ത്തിയത്, കിളികള്‍ ചിലക്കുന്നതും, അണ്ണാന്മാരുടെ കലപില ശബ്ദവും ഒക്കെയുണ്ടെങ്കിലും,അതിന്‍റെ എല്ലാം മറവില്‍ മെല്ലെ ഒളിച്ചിരിക്കുന്ന ശാന്തത പ്രഭാതത്തെ കൂടുതല്‍ ഗംഭീരമാക്കി.

   ഈ തണുത്ത പ്രഭാതം മെല്ലെ ഇളവെയിലേറ്റു വിടരുമ്പോള്‍ മണ്ണിലേക്ക് ഊര്‍ന്നു വീഴാന്‍ ഊഴവും കാത്ത് പട്ടാളക്കാരുടെ അച്ചടക്കത്തോടെ വരിവരിയായി മഞ്ഞു തുള്ളികള്‍ പുല്‍നാമ്പുകളില്‍ കാണപ്പെട്ടു, ആവി പറക്കുന്ന ചായ ഊതി ഊതി കുടിക്കുന്നതും നോക്കി അവള്‍ അരികിലിരുന്നപ്പോള്‍ വാസന സോപ്പിന്‍റെ പരിമളം പുതിയൊരു അനുഭൂതി പകര്‍ന്നു. അവളുടെ ഈറന്‍ മുടിത്തുമ്പുകള്‍ എന്നെ തലോടിയപ്പോള്‍ ഒരു ഞെട്ടലോടെ ഞാന്‍ എന്‍റെ കൈവലിച്ചു, അത് കണ്ട് അവള്‍ ഒരു കുസൃതിച്ചിരിയോടെ പിന്നെയും എന്നോട് ചേര്‍ന്നിരുന്നു. എന്‍റെ കൈകളില്‍ തൂങ്ങി ചേര്‍ന്നുകൊണ്ട് അവള്‍ എന്നോട് ചോദിച്ചു,

“ എന്താ ത്ര വല്യ ആലോചന?"

   തികച്ചും ഒഴിഞ്ഞു കിടന്നിരുന്ന മനസ്സിലേക്ക് ഞാന്‍ എത്തി നോക്കിയപ്പോള്‍, അവളോട്‌ എന്തുത്തരം പറയണം എന്ന് ഞാന്‍ ആലോചിച്ചപ്പോള്‍, ഒരു തിരിശ്ശീലയിലെന്ന പോലെ പലതും ഓടിക്കളിച്ചു, ഒരു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ അതില്‍ ഒരു ചിത്രം തിരഞ്ഞെടുത്തു, ഒരു ചുംബനത്തിന്റെ ചിത്രം , ഒരു തെരുവിലെ പ്രധാനവീധിയില്‍ വച്ച്  അവള്‍ എനിക്ക് തന്ന ആദ്യ സ്നേഹ മുദ്ര. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും, സ്നേഹത്തിന്റെയും, പ്രേമത്തിന്റെയും, കാമത്തിന്റെയും, ഉജ്ജ്വലമായ പല നാളുകള്‍ കടന്നുപോയിട്ടും, ഇന്നും ഞാന്‍ മനസ്സിന്‍റെ അറയൊന്നില്‍ സൂക്ഷിക്കുന്ന ഒരോര്‍മ്മ, രോമങ്ങള്‍ എഴുന്നു നില്‍ക്കും വിധം എന്നെ പുളകിതനാക്കുന്ന ഒരു ഓര്‍മ്മ, എന്നെന്നേക്കുമായി നഷ്ടപ്പെട്ട, കാലപ്രയാണത്തില്‍ പിന്തള്ളപ്പെട്ട, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്നും, ആവര്‍ത്തിക്കില്ലെന്നും അറിഞ്ഞിട്ടും അതിനായി ആശിക്കുന്ന ഒരേ ഒരോര്‍മ്മ!

   പലപ്പോഴും തോന്നാറുണ്ട്, ഒരിക്കല്‍ കൂടി അവിടെ പോകാന്‍,
അവളോടൊപ്പം, അതെ സ്ഥലത്ത്, അതേ സ്ഥാനത്ത്, പിന്നെ അത്ഭുതത്തിന്റെയും, അവിശ്വസനീയതയുടെയും, സദാചാര ഭയത്തിന്റെയും  പാരമ്യത്തില്‍ അന്ന് തിരികെ കൊടുക്കാന്‍ കൊടുക്കാന്‍ സാധിക്കാത്ത ഒരു മറു ചുംബനം കൊണ്ട് അവളുടെ കവിളുകളെ പുളകം കൊള്ളിക്കാന്‍ ! 

   പിന്നീട് ആ ദിവസം എന്നെന്നും ഞാന്‍ ആഘോഷിക്കും പുതിയൊരു ജന്മത്തിന്റെ തുടക്കം പോലെ.....

   ഒരു മിന്നല്‍ പിണരിന്റെ വേഗത്തില്‍ ഓടിവന്ന ചിന്താ ശകലങ്ങളെ മുഖത്ത് വരാതിരിക്കാന്‍ കലുഷമായി ശാസിച്ച്, ഞാന്‍ ഒരു ചെറുപുഞ്ചിരി അണിഞ്ഞ് പറഞ്ഞു “ ഒന്നൂല്ല്യ! ”

Tuesday 22 January 2013

മരണം


വീണ്ടുമൊരു തണുത്ത പ്രഭാതം വിഷാദത്തിന്റെ അലകള്‍
ഉള്ളിലുയര്‍ത്തിക്കൊണ്ട് കടന്നുവന്നു. തണുത്ത കരങ്ങള്‍ ചുറ്റിപ്പിടിക്കുമ്പോള്‍ എല്ലുകള്‍ നുറുങ്ങുന്ന വേദന, വീശുന്ന കാറ്റിലും ഒരു മരണ ഗന്ധം. മറ്റൊരു ദുരിതകാലത്തിനെ വരവേല്‍ക്കാനുള്ള തിടുക്കം അറിഞ്ഞുകൊണ്ടാകണം, പക്ഷികള്‍ പടിഞ്ഞാറ് ലക്ഷ്യമാക്കി പറക്കുന്നത്, ഉറുമ്പുകള്‍ വരിവരിയായി നീങ്ങുന്നത്‌ കണ്ടപ്പോഴാണ് ഞാന്‍ അവയെ ഒരു കൌതുകത്തിനെന്ന പോലെ പിന്‍തുടര്‍ന്നത്, വെറും നിലത്ത് വെള്ള തുണിയില്‍ മൂടി പുതച്ചു കിടക്കുന്ന എന്നെ കണ്ടപ്പോഴാണ് ഞാന്‍ പിന്നെ ആരാണെന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചത്....

Tuesday 15 January 2013

ന്യായ വിധി

കൊതിയടക്കാനാകാതെ രാജാവ് പ്രജയുടെ വീട്ടില്‍ കയറി കപ്പയും മീനും എടുത്ത് കഴിച്ചു!

" എന്ത് നല്ല രാജാവ്" ജനങ്ങള്‍ അടക്കം പറഞ്ഞു

വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ കോരന്‍ കൊട്ടാരത്തിലെ അടുക്കളയില്‍ നിന്നും ഒരു പിടി ചോറ് വാരി വായിലാക്കി

" അഹങ്കാരത്തിന് മരണ ശിക്ഷ തന്നെ വേണം രാജാവേ !" ജനങ്ങള്‍ ഒന്നടങ്കം ആക്രോശിച്ചു!

രാഷ്ട്രീയം

നിറം മാറിയ ഓന്തിനെ വേറൊരു പാര്‍ട്ടി ഏറ്റെടുത്തു!

Sunday 13 January 2013

അവസ്ഥ

അന്ന് : മഴ കണ്ടപ്പോള്‍ തവള കരഞ്ഞു
ഇന്ന്: ഒരു തുള്ളി വെള്ളത്തിനായ്‌ ദാഹിച്ച് തവള കരഞ്ഞു!

വിശപ്പ്‌

" നിനക്ക് എന്നെ മാത്രം സ്നേഹിച്ചു കൂടെ?" ഒരു  പൂവ് ശലഭത്തിനോട് ചോദിച്ചു

" നിനക്ക് നമ്മുടെ കുഞ്ഞുങ്ങളാണ് പ്രധാനം, എനിക്ക് എന്‍റെ വിശപ്പും!"

ആശ

ബലിച്ചോര്‍ കൊത്തിതിന്നുന്നതിനിടയില്‍ കാക്ക മനസ്സിലോര്‍ത്തു
" എന്നാ ദൈവമേ ഒരു ബിരിയാണി കിട്ടുന്നത്?! "

വഴിപാട്

ദക്ഷിണയായി ഒറ്റ രൂപ തുട്ട് വച്ചപ്പോള്‍ തിരുമേനി എന്നെ രൂക്ഷമായി ഒന്ന് നോക്കി

ദുഖം..!


കുറേ മോഹിച്ചെങ്കിലും കുറച്ചേ കിട്ടിയുള്ളൂ, അതുകൊണ്ട് തന്നെ സന്തോഷം തോന്നി!

മാ നിഷാദാ..

ഹിംസയെ ഒരു ദയവുമില്ലാതെ സര്‍വ്വ നാശം ചെയ്യുന്നവന്, അഹിംസയെ പറ്റി വീമ്പു പറയാന്‍ എന്ത് അവകാശം?

Thursday 10 January 2013

ദാരിദ്ര രേഖ.

ഓട്ടോക്കാരനോട്  വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് തിരിഞ്ഞു നോക്കിയപ്പോഴാണ് റേഷന്‍ കടയിലെ വരിയുടെ നീളം അയാള്‍ ശ്രദ്ധിച്ചത് !

പ്രതീക്ഷ

അയാളുടെ മാറിലെ ചൂടു പറ്റി അവള്‍  ഭര്‍ത്താവിന്‍റെ അടുത്ത വരവിനായ് കാത്തു കിടന്നു

കാഴ്ച

വണ്ടി തട്ടി റോഡില്‍ വീണു കിടക്കുന്ന സ്തീയുടെ മാറില്‍ ചോരയില്‍ കുതിര്‍ന്ന അഞ്ചു പവന്‍റെ താലിമാല കണ്ട് അയാള്‍ ഓടിയടുത്തു.

Tuesday 8 January 2013

വിലക്കുകളുടെ കള്ളത്താക്കോല്‍


e മഷി പുതുവത്സരപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

"ഹാപ്പി ബര്‍ത്ത് ഡേ വിഷ്ണു ! "

    അനുവാണ് ഫോണില്‍ , അല്ലെങ്കിലും കുറെ കാലമായി എല്ലാ വര്‍ഷവും തന്നെ വിളിച്ച് മറക്കാതെ ബര്‍ത്ത് ഡേ വിഷ് ചെയ്യുന്നത് അവളാണല്ലോ. പക്ഷെ അത് അവള്‍ നന്നായി മുതലെടുക്കാറുമുണ്ട്, ഇന്നത്തെ അവളുടെ ഷോപ്പിംഗ്‌ ,കറക്കം തീറ്റയടക്കം എല്ലാം തന്‍റെ ചിലവിലായിരിക്കും. പക്ഷെ അവസാനം എന്തെങ്കിലുമൊക്കെ ഒരു സമ്മാനം, അത് ഉറപ്പാണ്, എത്ര ചെറുതാണെങ്കിലും!

താങ്ക്സ് അനു, അപ്പൊ വൈകീട്ടെന്താ പരിപാടി?

     ഒന്നുമില്ല മോനെ, ഇന്ന് എല്ലാം എന്‍റെ വകയാണ്, മറന്നോ, ഇപ്പൊ ഞാനും ഏര്‍നിംഗ് മെമ്പര്‍ ആണ്, അപ്പൊ ഇന്നത്തെ നിന്‍റെ പിറന്നാള്‍ നമ്മള്‍ പൊടിപൊടിക്കുന്നു, നീ ഒരു കാര്യം ചെയ്യ്‌, ഒരു ആറര മണിയാവുമ്പോള്‍ എന്‍റെ പാര്‍ലറിന്റെ മുന്‍പില്‍ വരണം, ഓക്കേ?

ഓക്കേ!

    ദൈവമേ, ഇനി ഇന്ന്‍ എന്ത് കുരിശാണാവോ ഈ പെണ്ണിന്‍റെ വക! കഴിഞ്ഞപ്രാവശ്യം സിനിമക്ക് പോയപ്പോള്‍ പുറകിലിരുന്നു താന്തോന്നിത്തരം കാണിച്ച ചെറുക്കന്റെ തന്തക്കു വിളിച്ചതാണ് , ഒറ്റ മോളായതിന്റെ അഹങ്കാരം കുറെ അധികമില്ലേ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോയിട്ടുണ്ട്, പക്ഷെ ഉള്ളിന്റെ ഉള്ളില്‍ സ്നേഹിക്കാന്‍ മാത്രമേ അവള്‍ക്കറിയൂ,

    വീടു വിട്ട് ഈ നഗരത്തില്‍ വന്നു കയറിയപ്പോള്‍ ആകെ ഒരു ആശ്വാസം ഏക സുഹൃത്തായിരുന്ന അവളായിരുന്നു, അച്ഛന്റെ ഉറ്റ സുഹൃത്ത് കോശി അങ്കിളിന്റെ മകള്‍ . അവിടെ വീട്ടില്‍ നില്‍ക്കാമെന്നും അവിടെ നിന്ന് തന്നെ ജോലിക്ക് പോകാമെന്നും ആന്റിയും അങ്കിളും നിര്‍ബന്ധം പിടിച്ചെങ്കിലും താന്‍ സ്നേഹപൂര്‍വ്വം നിരസിച്ചതാണ്. കാരണം മറ്റൊന്നുമല്ല, അവര്‍ നോണ്‍ വെജ് സ്ഥിരമായി ഉണ്ടാക്കുന്നതും കഴിക്കുന്നതുമാണ്, താനാകട്ടെ ശുദ്ധ ബ്രാഹ്മണന്‍, അപ്പോള്‍ തനിക്കായി പ്രത്യേകം ഭക്ഷണം ഒക്കെ ഉണ്ടാക്കുക എന്നത് ആന്റിക്കൊരു ബുദ്ധിമുട്ടായിത്തീരും!

    പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒന്ന് മാറിയാലോ എന്ന്, അച്ഛന്‍ ചിലപ്പോള്‍ ഒന്നും പറയില്ലായിരിക്കാം, പക്ഷെ അമ്മയും അമ്മമ്മയും തനി നാട്ടിന്‍ പുറത്തുകാരാണ്, അവര്‍ക്കിതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയില്ല, ഒരു ദ്ദൂര യാത്ര കഴിഞ്ഞു വന്നാല്‍ പോലും കുളിക്കാതെ മനക്കുള്ളിലേക്ക് അമ്മമ്മ കേറ്റില്ല! മാത്രമല്ല ഇതൊക്കെ തനിക്ക് ഇഷ്ടപ്പെടുമോ എന്നും അറിയില്ല!

    അനു തന്നെ തന്‍റെ ഏറ്റവും നല്ല സുഹൃത്തായിട്ടാണ് കാണുന്നത്, ഒരു ചേട്ടന്‍ ഇല്ലാത്തതിന്‍റെ കുറവും അവള്‍ക്കു തോന്നുന്നുണ്ടാവണം. പക്ഷെ ആദ്യമൊക്കെ ഈ പെരെടുത്തുള്ള വിളി തനിക്കു തീരെ ബോധിച്ചിരുന്നിരുന്നില്ല, ഒന്നുമില്ലെങ്കിലും മൂന്നാല് വയസ്സിന്‍റെ വ്യത്യാസമില്ലേ! പക്ഷെ പിന്നീട് അതൊരു ശീലമായി.

      നഗരത്തിന്റെ തിക്കിലും തിരക്കിലും പെട്ട് മുക്കി മൂളി ബസ്‌ അവിടെ എത്തിയപ്പോള്‍ ആറര മണി കഴിഞ്ഞിരുന്നു. അക്ഷമയായി ബ്യുട്ടി പാര്‍ലറിനു മുന്നില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു അവള്‍ !

നിനക്കൊരു ബൈക്ക് വാങ്ങിക്കൂടെ? കുറ്റപ്പെടുത്തലിന് ഒരു ശാസനയുടെ സ്വരം!

    അവളുടെ സ്കൂട്ടിയുടെ പുറകിലിരുന്നു നഗരത്തിരക്കിലൂടെ പറക്കുമ്പോള്‍ ഒരു സങ്കോജം തോന്നാതിരുന്നില്ല, പെട്ടന്ന് താന്‍ ചെറുതായതുപോലെ!, ചുറ്റുപാടും നിന്നുള്ള ഓരോ നോട്ടവും ഒരു കളിയാക്കല്‍ പോലെ!

അല്ല എങ്ങോട്ടാണീ യാത്ര?

      ഇന്ന് ഞാന്‍ നിനക്ക് ഒരു പുതിയ ജീവിതം തരും, ഒരു പുതിയ ലോകത്തിലേക്കുള്ള ഒരു ജാലകം! ഇപ്പൊ ഇത്ര മാത്രമറിഞ്ഞാല്‍ മതി, ബാക്കി നേരില്‍ !

    "ചൈനീസ്‌ ഗാര്‍ഡന്‍ " ചുവന്ന ബോര്‍ഡില്‍ സ്വര്‍ണ്ണ നിറത്തില്‍ എഴുതി വച്ചിരിക്കുന്ന ഒരു ബോര്‍ഡിനു താഴെ അനു വണ്ടി പാര്‍ക്ക് ചെയ്തു രണ്ടു ചൈനീസ് യോദ്ധാക്കളെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളോട് കൂടിയുള്ള രണ്ടു പ്രതിമകള്‍ വാതിലിന്ന് ഇരു വശവും നിന്നിരുന്നു. ഉള്ളിലേക്ക് കടന്നതും ആനയിച്ചിരുത്താന്‍ രണ്ടു സുന്ദരികള്‍ ! കിമോണോകളും മേക്കപ്പും ധരിച്ച അവരെ കണ്ടപ്പോള്‍ താന്‍ ഒരു നിമിഷം ചൈനയിലെത്തിയോ എന്ന് സംശയം തോന്നിപ്പോയി, ഉള്ളില്‍ ആകെ ഒരു അരണ്ട വെളിച്ചം മാത്രം, ചുവപ്പിന്റെ അതിപ്രസരം നിറഞ്ഞു കാണുന്നു, കാഷ് കൌണ്ടറിന്‍റെ മുകളില്‍ ഒരു കുബേരന്റെ പ്രതിമ വച്ചിരിക്കുന്നു, അതിനു പുറകില്‍ ചൈനീസ്‌ മീശയും വസ്ത്രധാരണവുമായി ഒരാള്‍ മെല്ലെ തലകുനിച്ചു വണങ്ങി!

    ടേബിളില്‍ രണ്ട് മെനു കാര്‍ഡുകള്‍ ഉണ്ടായിരുന്നു, ചുവപ്പ് കാര്‍ഡിന്റെ പുറത്ത് " നോണ്‍ വെജിറ്റെരിയന്‍ എന്നും, പച്ചക്ക് മുകളില്‍ വെജിറ്റേറിയന്‍ എന്നും എഴുതിയിരുന്നു.

പച്ചയെടുത്ത് വായിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യത്തെ പേര് തന്നെ ഞെട്ടിച്ചു

" ഫ്രൈഡ്  സ്പൈസി ബീഫ് ( 香辣素牛肉)"

    ഏയ്‌, എന്തോ പിശക് പറ്റിയുട്ടുണ്ട്, ഒന്ന് കൂടി കാര്‍ഡ്‌ മറിച്ചു നോക്കി, ശരി തന്നെ, വെജിറ്റേറിയന്‍ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഒന്ന് കൂടി കണ്ണോടിച്ചു നോക്കി

ചില പേരുകള്‍ എടുത്തു നില്‍ക്കുന്നു!

" ക്രിസ്പി റോസ്റ്റ് ഡക്ക്  ( 脆皮烧鸭 )"

" ലോജിയാന്ഗ് ഫ്രൈഡ് ഡക്ക്  (罗江豆鸭)"

" ഫ്രൈഡ് ക്രാബ് മീറ്റ്‌ ( 炒素蟹粉) "

അനു ഒരു പരീക്ഷക്കെന്ന പോലെ മെനുവില്‍ മുഴുകിയിരിക്കുകയാണ്

അനൂ, ഇത് നോക്ക്, ഈ വെജ് കാര്‍ഡിലെ ഓരോ ഡിഷസ്!

ഐ തിങ്ക്‌ ദേ ഹാവ് പ്രിന്റെഡ്‌ ഇറ്റ്‌ റോങ്ങ്‌ !കാന്‍ ഐ ഹാവ് യുവേര്‍സ്?

ആ കാര്‍ഡിലും അതെ ഡിഷുകള്‍ അതെ ഓര്‍ഡരില്‍ എഴുതിയിരിക്കുന്നു!

    അനുവിന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവള്‍ ഒരു പൊട്ടിച്ചിരി ഒളിപ്പിച്ചു വെച്ച പോലെ തോന്നി, രണ്ടു വട്ടം എന്താ എന്നുള്ള അര്‍ത്ഥത്തില്‍ പുരികം ഉയര്‍ത്തി കാണിച്ചു

    സത്യത്തില്‍ ദേഷ്യമാണ് വന്നത്, ഇത് ശരിക്കും തോന്നിവാസം തന്നെ, ഇനി ഈ മനസ്സിലാകാത്ത പേരുകള്‍ എന്താണാവോ, വല്ല പട്ടിയോ, പല്ലിയോ പൊരിച്ചതായ്ക്കൂടായ്കയില്ല!

ഉടനെതന്നെ വെയ്റ്ററെ വിളിച്ചു

പിന്നെയും ഒരു ചൈനീസ്‌ വേഷക്കാരന്‍ വിനയത്തോടെ വന്നു നിന്നു

" ഐ അം എ പ്യുര്‍ വെജിറ്റേറിയന്‍ , വാട്ട്‌ ഓള്‍ കാന്‍ ഐ ഹാവ് ഫ്രം ദിസ്‌?"

മേശപ്പുറത്തു നിന്നും പച്ച കാര്‍ഡ്‌ വീണ്ടും എടുത്തു തന്നു കൊണ്ട് ഒരു ചെറു മന്ദസ്മിതത്തോടെ പച്ചമലയാളത്തില്‍ അയാള്‍ പറഞ്ഞു

" ഇതില്‍ നിന്നും എന്തും ഓര്‍ഡര്‍ ചെയ്യാം സര്‍ , ഇതെല്ലാം വെജിറ്റേറിയന്‍ തന്നെ"

ഇത്തവണ ദേഷ്യം പുറത്തേക്ക് വന്നു,

 "പശു വെജിറ്റേറിയന്‍ ആണെന്ന് എനിക്കും അറിയാം എന്ന് വെച്ച് അതിനെ കൊന്ന് കറിവെച്ചാല്‍ അത് വെജിറ്റേറിയന്‍ ആകുമോ?"

ചോദ്യം കേട്ട് ഉറക്കെ ചിരിച്ചത് അനുവായിരുന്നു!

സൊ ഡിയര്‍ , ഹൌ വാസ് ദി സര്‍പ്രൈസ്?

സര്‍പ്രൈസ്, തേങ്ങാക്കുല, ഐ ഡോണ്ട് ഫൈന്‍ട് ദിസ്‌ ഫണ്ണി!

    അടങ്ങ് മാഷേ, അയാള്‍ പറഞ്ഞതാണ് സത്യം, അതെല്ലാം വെജ് ആണ്, ശരിക്കും വെജ് പക്ഷെ ഇറ്റ്‌ ലൂക്സ് ആന്‍ഡ്‌  ടേസ്റ്റ്സ് ലൈക്‌ ഇട്സ് നെയിം!


    അതാണ്‌ മോനെ ചൈന, എന്തും കിട്ടും, കോഴിയിലാതെ മുട്ടയും, ചെടിയിലാതെ കായയും, എന്തിനേറെ പറയുന്നു നിന്നെത്തന്നെ വേറെ ഒന്ന് വേണം എന്ന് പറഞ്ഞാല്‍ ചൈനക്കാരുണ്ടാക്കിത്തരും, ദാറ്റ്‌ ടൂ, മച്ച് ചീപ്പര്‍ ! 


    ഞെട്ടലില്‍ നിന്നും മോചനം കിട്ടുന്നതിനു മുന്‍പേ അനു ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞിരുന്നു. എല്ലാം വെജ് ഡിഷസ്!

  ഓര്‍ഡര്‍ വരുന്നത് വരെ അവള്‍ ഇടക്കിടക്കായി എന്റെ മുഖം നോക്കി ചിരിയടക്കികൊണ്ടിരുന്നു.

     അങ്ങനെ കുറച്ചു സമയത്തില്‍ ഫ്രൈഡ് റൈസും, ക്രിസ്പി റോസ്റ്റ് ഡക്കും, ഫ്രൈഡ് സ്പൈസി ബീഫും, സെവെന്‍ കളര്‍ ഷിടകെ മഷ്രൂംസും ഞങ്ങളുടെ ടേബിള്‍ കീഴടക്കി!

  അനു തന്നെയാണ് വിളമ്പിയത്, മഷ്രൂം കഴിച്ചെങ്കിലും മറ്റു രണ്ടിലും തൊടാന്‍ മനസ്സനുവദിച്ചില്ല!

കം ഓണ്‍ മാന്‍ , ട്രൈ ഇറ്റ്‌ !

   അറച്ചറച്ച് ഒരു ചെറിയ കഷ്ണം വായിലാക്കി മെല്ലെ രുചിച്ചു, രുചിയുടെ പുതിയോരനുഭൂതി നാവിലൂടെ ഓടി, രസമുകുളങ്ങളെ തലോടി, പിന്നെ മടിച്ചു നിന്നില്ല! 

പുതുമഴ കൊണ്ട മണ്ണിന്‍റെ അനുഭവം സിരകളിലുടനീളം!

   ചൈനയ്ക്കു നന്ദി പറഞ്ഞു കൊണ്ട് അവസാന കഷ്ണവും വായിലാക്കുമ്പോള്‍  വിഷ്ണു ആകെ വിയര്ത്തിരുന്നു, ആ വിയര്‍പ്പിലൊട്ടിയ പൂണൂല്‍ അവന്റെ ദേഹത്ത് പതിഞ്ഞു കിടന്നു!


   ആകലെ ഒരു ദേശത്ത് ഒരു വീടിന്‍റെ തിണ്ണയില്‍ ഒരു സന്ധ്യാ ദീപം പതിവില്ലാതെ   ആളിക്കത്തി!




Monday 7 January 2013

ന്യായവിധി

വെട്ടാന്‍ കൊണ്ടുപോകുന്ന പോത്ത് ഓടുന്ന വണ്ടിയില്‍ നിന്നും വീണ് പരിക്ക് പറ്റി, നാട്ടുകാര്‍ കൈകാര്യം ചെയ്ത ഡ്രൈവര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ !

വിരോധാഭാസം

വിഷം തീണ്ടിയ മാടിനെ കുഴിച്ചുമൂടി, വിഷം തീണ്ടിയ പച്ചക്കറി പുഴുങ്ങിത്തിന്നു.

പടര്‍ച്ച

ചത്തെന്നു ഞാന്‍ പോലും അറിയും മുന്‍പേ ഇന്റര്‍നെറ്റില്‍ പാട്ടായി.

താങ്ങ്

ചോദ്യമില്ലാത്ത ഉത്തരങ്ങള്‍ ബാക്കി വെച്ച് പല്ലി ചത്തു പോയി

Sunday 6 January 2013

ആവര്‍ത്തനം

കടപ്പാട് : ഗൂഗിള്‍
" എന്നെ എത്ര വട്ടം ചുംബിച്ചാല്‍ ആണ് നിനക്ക് മതി വരിക? "

കര കടലിനോട് കളിയായി ചോദിച്ചു

ഒരു പൊട്ടിച്ചിരിയുടെ അവസാനത്തില്‍ പിന്നെയും ഒരു ചുടു ചുംബനത്തില്‍ കടല്‍ മറുപടി അടക്കി.

പീഡനം






അവന്‍ എറിഞ്ഞു പോയ നോട്ടുകള്‍ മുറുകെ പിടിക്കുമ്പോഴും അവളുടെ മനസ്സില്‍ അവന്‍റെ ഭാരിച്ച സ്വത്തുക്കള്‍ തന്നെയായിരുന്നു!

കല്ലെടുപ്പിക്കല്‍

കടപ്പാട് : ഗൂഗിള്‍
എടുത്താല്‍ പൊന്താത്ത ബാഗും ചുമന്ന് സ്കൂളിലേക്ക് പോകുമ്പോള്‍ ഉണ്ണിക്കുട്ടന്‍ തുമ്പിയുടെ ശാപം ഓര്‍ത്തു !

Saturday 5 January 2013

ശീലം

കടപ്പാട് : ഗൂഗിള്‍
വീണു കിടക്കുന്ന പൂവിനെ പലരും കണ്ടു
ചിലര്‍ ചിരിച്ചു
ചിലര്‍ ആസ്വദിച്ചു
ചിലര്‍ പരിതപിച്ചു
പക്ഷെ ആരും മുടിയില്‍ ചൂടിയില്ല.
വാടിക്കരിഞ്ഞും ചതഞ്ഞരഞ്ഞും പോയ അതിനെ പിന്നെ ആരും ഓര്‍ത്തത്‌[ പോലുമില്ല.

ബിംബം

തന്‍റെ മുഖം ഭംഗിയില്ലാതെ കാണിച്ചതിന് കണ്ണാടിയോട് ദേഷ്യം തോന്നി!

Friday 4 January 2013

അവസ്ഥാന്തരങ്ങള്‍


കടപ്പാട്  : ഗൂഗിള്‍
ജയില്‍ മുറിയില്‍ ഇരുന്ന് സുഭിക്ഷമായി ഭക്ഷണം കഴിക്കുമ്പോള്‍ അനിയത്തിയുടെ ഒട്ടിയ കവിള്‍ ഓര്‍ത്തത് കല്ലുകടിയായി.

വിധിവൈപരീത്യം

പല്ലിയുടെ രൂപത്തില്‍ വന്ന മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട സന്തോഷത്തോടെ ഈയാംപാറ്റ വിളക്കിനടുത്തേക്ക് പറന്നു നീങ്ങി.

Wednesday 2 January 2013

ശരിയും ശരിയും !

" പ്രഭോ, ഇത്രയും ശരികള്‍ ചെയ്തിട്ടും അങ്ങ് എന്നെ എന്തിനാണ് നരകത്തിലേക്ക് അയക്കുന്നത്? " അയാള്‍ കാലനോട്‌ കെഞ്ചി ചോദിച്ചു

"ശരികളും, ശരിയെന്നു തോന്നുന്നവയും രണ്ടാണെന്ന് നിനക്ക് ഇനിയും മനസ്സിലായില്ലേ?" കാലന്‍ ശാന്തനായിതന്നെ മറുചോദ്യം തൊടുത്തു!

സാമൂഹ്യ പാഠം !

ഉണ്ടാവേണ്ട ബോധം ഇല്ലാത്ത നേരത്ത് ഉള്ളതെല്ലാം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോള്‍ അവളുടെ ഉള്ള ബോധവും പോയി.

ബോധപൂര്‍വം ബോധമില്ലതായപ്പോള്‍ ബോധിച്ചതെല്ലാം ചെയ്തതില്‍ ഖേദിച്ചു നിന്നു അവന്‍ !

തിരിച്ചറിവ്

"എനിക്കെന്‍റെ തെറ്റുകള്‍ മനസ്സിലായി ഗുരോ, ഇനി ഞാന്‍ എല്ലാവരോടും നന്നായി മാത്രമേ പെരുമ്മാറൂ, ഇന്നു മുതല്‍ ഞാന്‍ പുതിയൊരു മനുഷ്യനാണ്, ദൈവം എല്ലാവരെയും വ്യത്യസ്തരായി  സൃഷ്ടിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ "

" ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, നീ എത്ര നന്നായി പെരുമ്മാറിയിട്ടും നിന്‍റെ അയല്‍ക്കാരന്‍ നിന്നോട് മോശമായാണ് പെരുമ്മാറുന്നതെങ്കിലോ? "

" എങ്കില്‍ പിന്നെ ഞാനും അയാളോട് മാത്രം തിരിച്ച് അതുപോലെ പെരുമ്മാറും ഗുരോ "

ഒരു ചെറുപുഞ്ചിരിയോടെ ഗുരു ഒരു മറു ചോദ്യം  ചോദിച്ചു," നല്ലവനാകണം എന്ന് എന്നാണ് നിനക്ക് തോന്നിയത്? "