Thursday 27 December 2012

വൈരുദ്ധ്യം!

മനസ്സും ശരീരവും ഒരു പോലെ മുറിഞ്ഞ് അവശയായി ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ വര്‍ഷങ്ങളായി ധരിച്ചു വരുന്ന ബുര്‍ഖയോട് അമര്‍ഷം തോന്നി.

എല്ലാം മറച്ചു പിടിച്ച് മറ്റുള്ളവരില്‍ ആകാംഷ ജനിപ്പിച്ചതിന്!

Wednesday 26 December 2012

കാഴ്ച്ചപ്പാട് ..

"നമ്മള്‍ രണ്ടാളും ചോര കുടിക്കുന്നു, എന്നിട്ടും എന്നെ മാത്രമെന്താ ആളുകള്‍ ദ്രോഹിക്കുന്നത്? "

കൊതുക് അട്ടയോടു ചോദിച്ചു

" നീ ഒരു കള്ളനാണ്, ഞാന്‍ രാഷ്ട്രീയക്കാരനും ! "

Tuesday 25 December 2012

ഊഴം..

അറവുശാലയിലെ കൂട്ടിലിരുന്നു ചക്കിക്കോഴി കൂട്ട്കാരിയെ ഉപദേശിച്ചു

" മൂക്ക് മുട്ടെ തിന്നു തടിച്ചു കൊഴുത്താല്‍ എപ്പോ വേണമെങ്കിലും അന്നെ പിടിച്ചറക്കും, ഇന്നെ കണ്ടില്ലേ, ഇന്നെ ആര്‍ക്കും വേണ്ട!"

" വീരാക്കാ, ഒരു ചെറ്യേ കോഴീനെ തന്നാണീ " ബൈക്കില്‍  വന്ന യുവാവ് ചോദിച്ച ചോദ്യത്തില്‍ ചക്കിക്കൊഴി നടുങ്ങിയപ്പോള്‍ കൂട്ടുകാരി ആശ്വസിപ്പിച്ചു,

 "മ്മളൊക്കെ ഒരു കെട്ടിലെ ബീഡി മാര്യാണ്,ഒരു കെട്ടിന്ന് ആദ്യൊക്കെ തിരഞ്ഞെടുത്തു വലിക്കും പക്ഷെ  എല്ലാരും  ഒന്നുപോലും കളയാതെ വലിച്ചു തീര്‍ക്കും " 

ഒളിച്ചോട്ടം

ആരൊക്കെയാണ് ഹോം വര്‍ക്ക് ചെയ്യാത്തത്?

കയ്യ് പൊന്തിച്ച അഞ്ചു പേരോടുമായി കെമിസ്ട്രി സര്‍ വെറുപ്പോടെ പറഞ്ഞു

 " ഗെറ്റ് ഔട്ട്‌ ആന്‍ഡ്‌ ഗെറ്റ് ലോസ്റ്റ് "

ഉള്ളിലൊളിപ്പിച്ച ചിരിയുമായി പുറത്തേക്കിറങ്ങുമ്പോള്‍ രാഹുലിന്റെ കയ്യില്‍ തലേ ദിവസം അമ്മ നിര്‍ബന്ധിച്ച് ഹോം വര്‍ക്ക് ചെയ്യിച്ച പുസ്തകവും ഉണ്ടായിരുന്നു.

Monday 24 December 2012

ദൈവത്തിന്‍റെ വികൃതികള്‍ !

ഇന്നും ഓഫീസിലേക്ക് മോര് കറിയാണ് കൊടുത്തയച്ചത്‌, എത്ര പറഞ്ഞാലും മനസ്സിലാകില്ല, ഇന്ന് ഒന്ന് പൊട്ടിച്ചിട്ട് തന്നെ കാര്യം!

സ്കൂട്ടറിന്റെ ആക്സിലരേട്ടരില്‍ കൈ ഞെരിയുമ്പോള്‍ മനസ്സില്‍ അവളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കവിളില്‍ കൈ വച്ച് കരയുന്ന മുഖം.

ആശുപത്രിക്കിടക്കയില്‍ ദൈവം തിരിച്ചു തന്ന ജീവനുമായി കിടക്കുമ്പോള്‍ മുന്‍പില്‍ അവള്‍ അതുപോലെ ഇരുന്നു കരയുന്നുണ്ടായിരുന്നു. ഒന്ന് തഴുകി ആശ്വസിപ്പിക്കാന്‍ ഒരു കയ്യെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം  ആശിച്ചു പോയി!

Monday 17 December 2012

അനുരാഗത്തിന്‍റെ മണം!


വേനല്‍ ചൂടിലും അവളോട്‌ ഒട്ടിക്കിടന്ന് ഞാന്‍ ചോദിച്ചു , എന്താ നിന്നെ ഒരു നല്ല മണം?

അവള്‍ ഒന്ന് ചിരിച്ചു, പിന്നെ എന്റെ കണ്ണിലേക്കു നോക്കി കുസൃതിയോടെ പറഞ്ഞു

അത് നിന്‍റെ തന്നെ  മണമാണ്,എന്നോടുള്ള അനുരാഗത്തിന്‍റെ മണം!

Wednesday 28 November 2012

മുടിയാന്‍ ....!



ഇന്നത്തെ ദിവസം ശരിയല്ല, ഒന്നാമത് വയ്കിയാണ്‌ എഴുന്നേറ്റത്, പോരാത്തതിന് ഭയങ്കര തല വേദന. ഇന്നലത്തെ പാര്‍ട്ടി കഴിഞ്ഞ് എങ്ങനെ തിരിച്ചെത്തി എന്നോ, എപ്പോ വന്നു എന്നോ ഒന്നും ഓര്‍മയില്ല, ഇപ്പൊ ബ്രേക്ക്‌ ഫാസ്റ്റ് സമയം കഴിയുകയും ചെയ്തു, എന്നാ ലഞ്ച് സമയം ആയിട്ടുമില്ല, മേശപ്പുറത്ത് ഇരി ക്കുന്ന ഒരു ആപ്പിള്‍ എടുത്തു കടിച്ചു തിന്നു.

രാവിലെ തുടങ്ങിയതാണിന്നു പ്രശ്നങള്‍ ,കുളിക്കാന്‍ കയറിയപ്പൊ ബാത്രൂമില്‍ നീണ്ടൊരു മുടി. 

ദൈവമെ ഇതെങ്ങിനെ ഇവിടെ വന്നു?? കുളിമുറി വൃത്തിയാക്കാന്‍ വരുന്ന നീഗ്രൊ സുന്ദരിയുടെ മുടി കണ്ടാല്‍ വാച്ച് കമ്പനിക്കാര്‍ അവളെ ഉടലോടെ പൊക്കി ക്കൊണ്ട്  പോകും

 ഒരു കോടി സ്പ്രിങ് അവളില്‍ നിന്നുരുവാകും !

(അവള്‍ക്കെന്നോടുള്ള കടുത്ത ഇഷ്ടം ഞാന്‍ മറച്ച്  വക്കുന്നില്ല. volly ball കളിക്കാവശ്യമായ പണം ഉണ്ടാക്കാനെത്തിയ ഈ സ്റ്റേറ്റ്  താരം ഞാന്‍ ഉദാരമായി നീട്ടിയ 10ഡോളരിന്ടെ  മഹിമ എന്‍റെ റൂമിന്ടെ  വൃത്തി ആക്കലിലും കാണിക്കാറുണ്ട് . 


അടുത്ത  ഡിസ്കൊതെക് എവിടെയാണെന്നു ചോദിചപ്പോള്‍ അവളുടെ കണ്ണിന്‍റെ  തിളക്കം ഞാന്‍ കണ്ടില്ലെന്നു  നടിച്ചില്ലെ!?!)
 പിന്നെ ഇതെങ്ങിനെ വന്നു?
 കപ്പല്‍ രോഗം കണ്ടു  പിടിച്ചതില്‍ പിന്നെ പ്രിയ പ്രാണെശ്വരി , അര്‍ധാങ്കിനിയെ  അല്ലാതെ ആരെയും ധൈര്യമായി മനസ്സില്‍ പോലും ഓര്‍ക്കാത്ത എന്‍റെ ബാത്രൂമില്‍ നിന്നും !!

 കഷ്ടം തന്നെ!! ഇന്നലെ രാത്രി രുചിച്ച  മലിബു റമ്മിന്റെ ചൂട് എന്നെക്കൊണ്ടെന്തെങ്കിലും  തെറ്റു ചെയ്യിച്ചോ  എന്ന ചിന്തയില്‍ ഞന്‍ നടുങ്ങി . ചത്തതു കീചകനെങ്കില്‍ ല്‍ കൊന്നതു ഭീമന്‍ തന്നെ!
 അടുത്ത  മുറിയിലെ കൊറിയക്കാരി എന്നെ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടോ എന്നു സംശയം തോന്നിയിട്ട് നാള്‍ ആറായി.

 പിഴപ്പിചിരിക്കുന്നു!!,

 മദ്യ ലഹരിയില്‍ നിന്ന എന്നെ ഉപയോഗിച്ചവള്‍ സ്വര്‍ഗം പ്രാപിച്ചിരിക്കുന്നു!. എന്റെ  തലയാകെ ഇളകി മറിയാന്‍ തുടങ്ങി , ദൈവമെ, എന്നോടിതു വേണ്ടായിരുന്നു , പാവങ്ങളുടെ  ചാരിത്ര്യത്തിനൊരു വിലയുമില്ലെ എന്നൊക്കെ വിചാരിച്ചിരിക്കുമ്പോള്‍  അതാ ഷെര്‍സിങ് കതകില്‍ മുട്ടുന്നു .

" സര്‍ മേരാ ഖഞ്ചര്‍ ആപ്കെ ടേബിള്‍ പര്‍ രെഹ് ഗയാ! "

ശരിയാണല്ലോ

" യെ ഇധര്‍ കബ്  രഖാ തുംനെ? "

" ആരെ സര്‍ , ആകോ യാദ് നഹീ?, കല്‍ ആപ്കോ ലെകര്‍ ആയാ തോ മേരാ കപ്ടാ പൂര ഗന്ധാ ഹുവാ ഥാ , മേ ഇധര്‍ സെ ഫിര്‍ നഹാ കെ നികലാ രാത്ത് കോ, 

 ഖഞ്ചര്‍ എടുത്തു  മുറി വിട്ട ഷെര്സിങിന്റെ ടര്‍ബന്ടെ വെളിയില്‍ രണ്ടു മൂന്നു നീണ്ട  മുടി തൂങ്ങി  കിടക്കുന്നുന്ടായിരുന്നു.ഒരു ധീര്‍ഗനിശ്വാസത്തോടെ ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. പിന്നെ 
വാതില്‍ ഒന്നമര്‍ത്തി അടച്ച് പൊട്ടിരിച്ചു, ഒരു മുടിയുടെ നിഷ്കളങ്കതയുടെ  മേല്‍ .............!!

Wednesday 31 October 2012

നന്മകളുറങ്ങുന്നിടം....


"ദുനിയാ ബനാനേ വാലെ ക്യാ തെരേ മന്‍ മേ സമായീ
കാഹെ കോ ദുനിയാ ബനായീ"





മുംബൈ സി എസ് ടി യില്‍ നിന്നും വാഷി യിലേക്ക്, ഒരു തരം വാശിയോടെ കുതിക്കുകയാണ് ലോക്കല്‍, സമയം പകല്‍ പത്തുമണി, തിക്കും തിരക്കും കുറവല്ലെങ്കിലും, രണ്ടുകാലും നിലത്തു കുത്താമല്ലോ എന്ന ആശ്വാസത്തില്‍ നില്‍ക്കുന്ന യാത്രക്കാര്‍ . വാതിലിനടുതായി നിന്ന് തമാശ പറഞ്ഞ് ഉറക്കെ ചിരിക്കുന്ന ചെറുപ്പക്കാര്‍, അമ്മയുടെ കയ്യില്‍ തൂങ്ങി അവരെ ആരാധനയോടെ നോക്കി നില്‍ക്കുന്ന ഒരു കുട്ടി, ഒരു കയ്യില്‍ ഒരു ടിഫ്ഫിന്‍ ബോക്സും മറുകയ്യില്‍ ഒരു സൂട്കേസും മുഖം നിറയെ അവന്ജയുമായി ഒരു മധ്യവയസ്കന്‍, ഭര്‍ത്താവിനെ പുണര്‍ന്നെന്നു പോലെ നില്‍ക്കുന്ന യുവതി,അവളെ ചുറ്റിപ്പിടിച്ച്, ആരും ചോദിക്കരുത്, ചോദിച്ചാല്‍ ഞാന്‍ തരില്ല എന്നാ മുഖഭാവത്തോടെ ഭര്‍ത്താവ്, വായ നിറയെ മുറുക്കാനും വച്ച് തല കുറച്ച് മുകളിലേക്ക് ചരിച് വാതോരാതെ സംസാരിക്കുന്ന രണ്ടു മൂന്ന്‍ വൃദ്ധകള്‍, അങ്ങനെ ഓരോരോ മുഖങ്ങളിലേക്കും മാറി മാറി നോക്കി ഞാന്‍ ഇരുന്നു, കയ്യിലെ ഡി എന്‍ എ പത്രത്തിലെ പേജ് ത്രീ വാര്‍ത്തകള്‍ എല്ലാം അരിച്ചു പെറുക്കി വായിച്ചപ്പോഴേക്കും വണ്ടി, കുര്‍ള സ്റ്റേഷന്‍ എത്തിയിരുന്നു. കുറച്ചു പേര്‍ ഇറങ്ങി പിന്നെയും കുറെ പേര്‍ കയറി, തിരക്ക് വര്‍ധിച്ചു എന്ന് തോന്നുന്നു. ഒരു പയ്യന്‍ ഒരു കുട്ട നിറയെ ചിക്കു വുമായി വന്നു ( മുംബൈ ഭാഷ പഠിച്ചിരിക്കുന്നു, വീട്ടില്‍ ചിക്കു എന്ന് ചേച്ചിയുടെ മോനെയാണല്ലോ വിളിക്കാറ് എന്ന് മനസ്സിലോര്‍ത്തു, സപ്പോട്ടെയെ ഇങ്ങനെയാണ് ഇവിടെ പറയുക എന്ന് ആദ്യം കേട്ടപ്പോള്‍ കൌതുകമായിരുന്നു.)
" ചിക്കു ലേലോ സാബ് ഖാലി ദസ്‌, ഖാലി ദസ്," അവന്‍ എട്ടു പത്തെന്നമുള്ള ഒരു പാക്കറ്റ് നീട്ടിക്കൊണ്ടു പറഞ്ഞു, തൊട്ടടുത്തുള്ള ബംഗാളി പയ്യന്‍ പത്തു രൂപയുടെ ഒരു നോട്ട് നീട്ടി, ഒരു പാക്കറ്റ് കൈകലാക്കി. അങ്ങനെ പലരും വന്നു കൊണ്ടിരുന്നു, പഞ്ഞി മിട്ടായി, ഇളം വെള്ളരി, കീ ചെയ്ന്‍, അങ്ങനെ അങ്ങനെ അങ്ങനെ...

"ദുനിയാ ബനാനേ വാലെ ക്യാ തെരേ മന്‍ മേ സമായീ
കാഹെ കോ ദുനിയാ ബനായീ"

                പാട്ടിന്‍റെ ഇമ്പത്തില്‍, ആരും നോക്കിപ്പോകും, പക്ഷെ കണ്ടതോ, മൂന്ന് അന്ധന്മാര്‍, മുന്നിലെ ആള്‍ ഒരു വടി കയ്യില്‍ പിടിച്ചിരിക്കുന്നു, അയാളിടെ തോളില്‍ അടുത്തയാളും, പിന്നെ ഒരു തീവണ്ടിയെ ഒര്‍മിപ്പിക്കുന്ന  പോലെ മൂന്നാമനും!



               പാട്ടിനെ ന്യായീകരിക്കുന്ന കാഴ്ച, എന്‍റെ കണ്ണുകള്‍  അറിയാതെ നനഞ്ഞുപോയി, കയ്യിലുണ്ടായിരുന്ന കുറെ ചില്ലറ തുട്ടുകള്‍ വാരിക്കൊടുക്കുമ്പോള്‍ അറിയാതെ മനസ്സില്‍ കുറെ വര്ഷം മുന്‍പ് കണ്ട ഒരു മുഖം ഓടിയെത്തി, മുരുകന്‍റെ മുഖം!.

ഒരു ശനിയാഴ്ച ദിവസം, പതിവുപോലെ ഓഫീസില്‍ നിന്നും നേരത്തെ പോന്നു കേരള എക്സ്പ്രസ്സിന്റെ പുറകിലത്തെ ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ തിക്കി തിരക്കി കയറി, പാലക്കാട് സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ ഒരു സമാധാനം തോന്നി, ഇനിയിപ്പോ രണ്ടു ദിവസം അവധി, വേഗം പോയി ഒരു കുളി പാസ്സാക്കണം, ട്രെയിനില്‍ തിക്കിത്തിരക്കി ആളുകളുടെ വിയര്‍പ്പും, ഈര്‍പ്പവും, മറ്റു മനം മടുപ്പിക്കുന്ന ഗന്ധവും അതിനിടയില്‍ വന്ന ഗള്‍ഫുകാരന്റെ ബ്രുട്ടും, സഹധര്‍മിണി, ആഭരണകുറ്റിയുടെ ഇന്റിമേറ്റ്‌ പെര്‍ഫ്യുമും എല്ലാം കൂടി ഒരു ശരീരത്തെ അറപ്പ് ഉള്ളതാക്കി തീര്‍ത്തിരിക്കുന്നു! ട്രെയിന്‍ ഇറങ്ങി പ്ലാട്ഫോം കഴിഞ്ഞ് ട്രാക്ക് മുറിച്ചു കടന്നു. വേഗം നടക്കണം അല്ലെങ്കില്‍ ആദ്യം ചെല്ലുന്നവര്‍ക്ക് പോകാന്‍ മാത്രമേ ഓട്ടോ കിട്ടൂ, ഇനി ഈ നേരത്ത് ബസ്സില്‍ ഇടിച്ചു കയറാനുള്ള ത്രാണിയില്ല, മൂന്നര മണിക്കൂര്‍ ഏകദേശം നിന്നാണ് വന്നത്, ഭാരതപ്പുഴ കടന്നപ്പോഴാണ് ചന്തി പകുതി താങ്ങാന്‍ പാകത്തിനൊരു സ്ഥാലം ഒത്തു കിട്ടിയത്, ഇരുന്നപ്പോള്‍ വളരെ ആശ്വാസം തോന്നി!

സാര്‍ ...സാര്‍ .............

തൊട്ടുപുറകില്‍ നിന്നാണ് വിളി, തിരിഞ്ഞു നോക്കിയപ്പോള്‍ അതാ നില്‍ക്കുന്നു ഒരാള്‍ , അല്ല ഒരു കുടുംബം, ഒരു തമിഴനും ഭാര്യയും ഒരു കൈക്കുഞ്ഞും!

സാര്‍  ഉങ്കള്‍ക്ക്‌ തമിള്‍ തെരിയുമാ...

എന്തുപറയണം എന്നറിയാതെ നില്‍ക്കുമ്പോഴേക്കും അവസാന ഓട്ടോയും പോയി, സത്യത്തില്‍ അമര്‍ഷം തോന്നി, എങ്കിലും നീരസം മനസ്സിലൊതുക്കി തെല്ലു ഗര്‍വോടെ തന്നെ പറഞ്ഞു!

തെരിയും, സോല്ലുന്ഗോ...

അപ്പോഴാണ് ഞാന്‍ അയാളെ ശരിക്കും ശ്രദ്ധിച്ചത്, ഇരുണ്ട നിറം, സാമാന്യം പൊക്കം, മെലിഞ്ഞതെങ്കിലും, ഉറച്ച ശരീരം, വെളുത്ത വൃത്തിയുള്ള കള്ളി ഷര്‍ട്ടിന്റെ കോളര്‍, പിഞ്ഞിത്തുടങ്ങിയിരിക്കുന്നു, ലുങ്കിയാണ് ഉടുത്തിരിക്കുന്ന്നത്, സ്ത്രീയാകട്ടെ വാരിച്ചുറ്റിയ പോലെ ഒരു സാരിയാണ് ധരിച്ചിരിക്കുന്നത്‌, അവള്‍ക്കു തീരെ ചേരാത്ത ഒരു നിറം! ഒക്കത്തിരിക്കുന്ന കുഞ്ഞിന്‍റെ ഉടുപ്പ് നിറയെ അഴുക്കു പറ്റിയിരിക്കുന്നു, മൂക്കിന്‍റെ താഴെ ചീരാപ്പ് കൈകൊണ്ടു തുടച്ചതിന്റെ വെള്ളപ്പാട്! അറപ്പിനെക്കാളധികം മുഖത്ത് സ്പുരിച്ച സഹതാപം അയാള്‍ വായിചെടുതോ ആവോ?

" സര്‍ കൊളന്ത കാലയില്‍ നിന്നും ഇപ്പൊ വരേയ്ക്കും ഒന്നും സാപ്ടെല, ഏതാവത് ..... അയാള്‍ മുഴുമിച്ചില്ല, എന്‍റെ നോട്ടത്തില്‍ ഒരു താക്കീത് അയാള്‍ക്ക്‌ കിട്ടിയോ എന്തോ!

ഇത് ഇപ്പോള്‍ ഒരു സ്ഥിരം അടവായി മാറിക്കൊണ്ടിരിക്കുകയാണ്, നല്ല മാന്യമായി വസ്ത്രം ധരിച്ച, നല്ല ഭംഗിയായി സംസാരിക്കുന്ന പലരെയും ബസ്‌ സ്റ്റാന്റ്ലും, റെയില്‍വേ സ്റ്റേനിലും ഒക്കെ കാണാറുണ്ട്‌, കഴിഞ്ഞ പ്രാവശ്യം ഇതുപോലെ ഒരു സംഭവം തൃശ്ശൂരില്‍ വച്ചും ഉണ്ടായതോര്‍ത്തു

" excuse me, എന്‍റെ പേര് വാസുദേവന്‍‌ , ബിസിനസ്‌ മാന്‍ ആണ്, ബസ്സില്‍ ഇവിടെ വന്നപ്പോഴേക്കും എന്‍റെ പോക്കറ്റ്‌ അടിച്ചപോയി, ഇപ്പോള്‍ കയ്യില്‍ ഒരു പൈസപോലും ബാക്കിയില്ല, please help me, എനിക്ക് കണ്ണൂര്‍ വരെ പോകണം, ബസ്‌ഫെയര്‍ ഏകദേശം ഒരു എഴുപതു രൂപ വരും, പിന്നേ ചിലവിനു എന്തെങ്കിലും, ഒരു നൂറു രൂപ കിട്ടിയിരുന്നെങ്കില്‍ ....,
ഞാന്‍ വീട്ടിലെത്തിയാല്‍ ഉടന്‍ അയച്ചു തരാം, അഡ്രസ്‌ തന്നാല്‍ മതി, അങ്ങനെ കയ്യിലുണ്ടായിരുന്ന കാഷില്‍ നിന്നും ഒരു അമ്പതു രൂപ മിസ്റ്റര്‍ വാസുദേവന് അഡ്രസ്സിനൊപ്പം കൈമാറിയപ്പോള്‍ ഒരാളെ സഹായിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്യം തോന്നി.

 പക്ഷെ അടുത്ത ആഴ്ച അതെ ബസ്‌സ്റ്റാന്‍ഡില്‍ ബസ്സിനകത്ത് ഇരിക്കുമ്പോള്‍ പിന്നെയും മിസ്റ്റര്‍ വാസുദേവനെ കണ്ടു,  അമ്പതു രൂപയ്ക്കു ടിക്കറ്റ് കിട്ടാത്തത് കൊണ്ടായിരിക്കാം പുള്ളി ഇതുവരെയും കണ്ണൂരില്‍ എത്തിയിട്ടില്ല,ഏതോ ഒരുമാന്യനെ തന്‍റെ ബിസിനസ്സ് ബുദ്ധിമുട്ടുകള്‍ പറഞ്ഞു മനസ്സിലാക്കിക്കുകയാണ്, അതാ അയാള്‍ തന്‍റെ പോക്കറ്റില്‍ നിന്നും കുറച്ച് പണവും പിന്നേ ഒരു വിസിറ്റിംഗ് കാര്‍ഡും കൈമാറുന്നു!  ഓടിപ്പോയി അയാളെ അവിടെയിട്ട് ചവിട്ടിമെതിക്കാനാണ് തോന്നിയത്, ആറ്റു നോറ്റ് കിട്ടിയ സീറ്റ്‌ മനസ്സിന് കടിഞ്ഞാണിട്ടു!

" സാര്‍ ...ഇങ്കെ വേലക്കായി വരണം എന്ട്ര് സൊല്ലിത്താന്‍ എന്നെ അന്ത കോണ്ട്രാക്ടര്‍ ആനപ്പി വിട്ടെന്‍ , ആന ഇങ്കെ അന്ത ആളോടെ ആള്‍ യാരും വരവേ ഇല്ല, ഇന്നേക്ക് വേല ഒന്ന്ട്രും കെടക്കല സാര്‍ , കാശും മുടിഞ്ചു പോച്ച്, ഏതാവത് തന്ത്‌ച്ച് നാ കൊളന്തക്ക്  ഏതാവത് വാന്ഗി കൊടുക്കലാം.

ഉന്ഗ പേരെന്നാ?

മുരുഗന്‍ , ഒരു വിധേയനെപ്പോലെ ഉത്തരം വന്നു!

ആ  കുഞ്ഞിന്‍റെ ദൈന്യതയാര്‍ന്ന മുഖം ഒന്നേ നോക്കിയുള്ളൂ, പേഴ്സ് തുറന്നു കയ്യില്‍ വന്ന ഒരു ഇരുപതു രൂപ നോട്ട് വാങ്ങുമ്പോള്‍ അയാളുടെ കയ്യുകള്‍ വിറക്കുന്നുണ്ടായിരുന്നു, കണ്ണുകള്‍ നിറഞ്ഞുഒഴുകുകയായിയൂന്നു, ചുണ്ടുകളില്‍ നന്ദി ചാലിച്ച ഒരു ചിരിയും, കണ്ണുകളില്‍ അവിശ്വാസം നിറഞ്ഞ ആരാധനയും.

ഒന്നും പറയാതെ ബസ്‌ സ്റൊപ്പിലേക്ക് കാലുകള്‍ വലിച്ചു നീട്ടി നടക്കുമ്പോള്‍ ചുണ്ടിലുണ്ടായിരുന്ന പരിഹാസച്ചിരി, മിസ്റ്റര്‍ വാസുദേവനുള്ളതായിരുന്നു, നന്മയുടെ ഉറവുകള്‍ നക്കി വറ്റിക്കാന്‍ വ്യഥാ ഒരുങ്ങിയിറങ്ങിയ ഒരു മനുഷ്യജന്മത്തിന് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി!


Wednesday 17 October 2012

വിശപ്പിന്‍റെ വിളി..! (മിനിക്കഥ)


കീറക്കുപ്പായത്തിനുള്ളില്‍ ഒതുങ്ങാത്ത വയറുമായി അയാള്‍ ഗേറ്റില്‍ നിന്നും വിളിച്ചു കൂവി, “ അമ്മാ, വല്ലതും തരണേ....”
കട്ടിലില്‍ കിടന്ന അച്ഛന്‍ ഇതു കേട്ട് തന്‍റെ ഒട്ടിയ വയറൊന്നു തടവി!