Wednesday 31 October 2012

നന്മകളുറങ്ങുന്നിടം....


"ദുനിയാ ബനാനേ വാലെ ക്യാ തെരേ മന്‍ മേ സമായീ
കാഹെ കോ ദുനിയാ ബനായീ"





മുംബൈ സി എസ് ടി യില്‍ നിന്നും വാഷി യിലേക്ക്, ഒരു തരം വാശിയോടെ കുതിക്കുകയാണ് ലോക്കല്‍, സമയം പകല്‍ പത്തുമണി, തിക്കും തിരക്കും കുറവല്ലെങ്കിലും, രണ്ടുകാലും നിലത്തു കുത്താമല്ലോ എന്ന ആശ്വാസത്തില്‍ നില്‍ക്കുന്ന യാത്രക്കാര്‍ . വാതിലിനടുതായി നിന്ന് തമാശ പറഞ്ഞ് ഉറക്കെ ചിരിക്കുന്ന ചെറുപ്പക്കാര്‍, അമ്മയുടെ കയ്യില്‍ തൂങ്ങി അവരെ ആരാധനയോടെ നോക്കി നില്‍ക്കുന്ന ഒരു കുട്ടി, ഒരു കയ്യില്‍ ഒരു ടിഫ്ഫിന്‍ ബോക്സും മറുകയ്യില്‍ ഒരു സൂട്കേസും മുഖം നിറയെ അവന്ജയുമായി ഒരു മധ്യവയസ്കന്‍, ഭര്‍ത്താവിനെ പുണര്‍ന്നെന്നു പോലെ നില്‍ക്കുന്ന യുവതി,അവളെ ചുറ്റിപ്പിടിച്ച്, ആരും ചോദിക്കരുത്, ചോദിച്ചാല്‍ ഞാന്‍ തരില്ല എന്നാ മുഖഭാവത്തോടെ ഭര്‍ത്താവ്, വായ നിറയെ മുറുക്കാനും വച്ച് തല കുറച്ച് മുകളിലേക്ക് ചരിച് വാതോരാതെ സംസാരിക്കുന്ന രണ്ടു മൂന്ന്‍ വൃദ്ധകള്‍, അങ്ങനെ ഓരോരോ മുഖങ്ങളിലേക്കും മാറി മാറി നോക്കി ഞാന്‍ ഇരുന്നു, കയ്യിലെ ഡി എന്‍ എ പത്രത്തിലെ പേജ് ത്രീ വാര്‍ത്തകള്‍ എല്ലാം അരിച്ചു പെറുക്കി വായിച്ചപ്പോഴേക്കും വണ്ടി, കുര്‍ള സ്റ്റേഷന്‍ എത്തിയിരുന്നു. കുറച്ചു പേര്‍ ഇറങ്ങി പിന്നെയും കുറെ പേര്‍ കയറി, തിരക്ക് വര്‍ധിച്ചു എന്ന് തോന്നുന്നു. ഒരു പയ്യന്‍ ഒരു കുട്ട നിറയെ ചിക്കു വുമായി വന്നു ( മുംബൈ ഭാഷ പഠിച്ചിരിക്കുന്നു, വീട്ടില്‍ ചിക്കു എന്ന് ചേച്ചിയുടെ മോനെയാണല്ലോ വിളിക്കാറ് എന്ന് മനസ്സിലോര്‍ത്തു, സപ്പോട്ടെയെ ഇങ്ങനെയാണ് ഇവിടെ പറയുക എന്ന് ആദ്യം കേട്ടപ്പോള്‍ കൌതുകമായിരുന്നു.)
" ചിക്കു ലേലോ സാബ് ഖാലി ദസ്‌, ഖാലി ദസ്," അവന്‍ എട്ടു പത്തെന്നമുള്ള ഒരു പാക്കറ്റ് നീട്ടിക്കൊണ്ടു പറഞ്ഞു, തൊട്ടടുത്തുള്ള ബംഗാളി പയ്യന്‍ പത്തു രൂപയുടെ ഒരു നോട്ട് നീട്ടി, ഒരു പാക്കറ്റ് കൈകലാക്കി. അങ്ങനെ പലരും വന്നു കൊണ്ടിരുന്നു, പഞ്ഞി മിട്ടായി, ഇളം വെള്ളരി, കീ ചെയ്ന്‍, അങ്ങനെ അങ്ങനെ അങ്ങനെ...

"ദുനിയാ ബനാനേ വാലെ ക്യാ തെരേ മന്‍ മേ സമായീ
കാഹെ കോ ദുനിയാ ബനായീ"

                പാട്ടിന്‍റെ ഇമ്പത്തില്‍, ആരും നോക്കിപ്പോകും, പക്ഷെ കണ്ടതോ, മൂന്ന് അന്ധന്മാര്‍, മുന്നിലെ ആള്‍ ഒരു വടി കയ്യില്‍ പിടിച്ചിരിക്കുന്നു, അയാളിടെ തോളില്‍ അടുത്തയാളും, പിന്നെ ഒരു തീവണ്ടിയെ ഒര്‍മിപ്പിക്കുന്ന  പോലെ മൂന്നാമനും!



               പാട്ടിനെ ന്യായീകരിക്കുന്ന കാഴ്ച, എന്‍റെ കണ്ണുകള്‍  അറിയാതെ നനഞ്ഞുപോയി, കയ്യിലുണ്ടായിരുന്ന കുറെ ചില്ലറ തുട്ടുകള്‍ വാരിക്കൊടുക്കുമ്പോള്‍ അറിയാതെ മനസ്സില്‍ കുറെ വര്ഷം മുന്‍പ് കണ്ട ഒരു മുഖം ഓടിയെത്തി, മുരുകന്‍റെ മുഖം!.

ഒരു ശനിയാഴ്ച ദിവസം, പതിവുപോലെ ഓഫീസില്‍ നിന്നും നേരത്തെ പോന്നു കേരള എക്സ്പ്രസ്സിന്റെ പുറകിലത്തെ ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ തിക്കി തിരക്കി കയറി, പാലക്കാട് സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ ഒരു സമാധാനം തോന്നി, ഇനിയിപ്പോ രണ്ടു ദിവസം അവധി, വേഗം പോയി ഒരു കുളി പാസ്സാക്കണം, ട്രെയിനില്‍ തിക്കിത്തിരക്കി ആളുകളുടെ വിയര്‍പ്പും, ഈര്‍പ്പവും, മറ്റു മനം മടുപ്പിക്കുന്ന ഗന്ധവും അതിനിടയില്‍ വന്ന ഗള്‍ഫുകാരന്റെ ബ്രുട്ടും, സഹധര്‍മിണി, ആഭരണകുറ്റിയുടെ ഇന്റിമേറ്റ്‌ പെര്‍ഫ്യുമും എല്ലാം കൂടി ഒരു ശരീരത്തെ അറപ്പ് ഉള്ളതാക്കി തീര്‍ത്തിരിക്കുന്നു! ട്രെയിന്‍ ഇറങ്ങി പ്ലാട്ഫോം കഴിഞ്ഞ് ട്രാക്ക് മുറിച്ചു കടന്നു. വേഗം നടക്കണം അല്ലെങ്കില്‍ ആദ്യം ചെല്ലുന്നവര്‍ക്ക് പോകാന്‍ മാത്രമേ ഓട്ടോ കിട്ടൂ, ഇനി ഈ നേരത്ത് ബസ്സില്‍ ഇടിച്ചു കയറാനുള്ള ത്രാണിയില്ല, മൂന്നര മണിക്കൂര്‍ ഏകദേശം നിന്നാണ് വന്നത്, ഭാരതപ്പുഴ കടന്നപ്പോഴാണ് ചന്തി പകുതി താങ്ങാന്‍ പാകത്തിനൊരു സ്ഥാലം ഒത്തു കിട്ടിയത്, ഇരുന്നപ്പോള്‍ വളരെ ആശ്വാസം തോന്നി!

സാര്‍ ...സാര്‍ .............

തൊട്ടുപുറകില്‍ നിന്നാണ് വിളി, തിരിഞ്ഞു നോക്കിയപ്പോള്‍ അതാ നില്‍ക്കുന്നു ഒരാള്‍ , അല്ല ഒരു കുടുംബം, ഒരു തമിഴനും ഭാര്യയും ഒരു കൈക്കുഞ്ഞും!

സാര്‍  ഉങ്കള്‍ക്ക്‌ തമിള്‍ തെരിയുമാ...

എന്തുപറയണം എന്നറിയാതെ നില്‍ക്കുമ്പോഴേക്കും അവസാന ഓട്ടോയും പോയി, സത്യത്തില്‍ അമര്‍ഷം തോന്നി, എങ്കിലും നീരസം മനസ്സിലൊതുക്കി തെല്ലു ഗര്‍വോടെ തന്നെ പറഞ്ഞു!

തെരിയും, സോല്ലുന്ഗോ...

അപ്പോഴാണ് ഞാന്‍ അയാളെ ശരിക്കും ശ്രദ്ധിച്ചത്, ഇരുണ്ട നിറം, സാമാന്യം പൊക്കം, മെലിഞ്ഞതെങ്കിലും, ഉറച്ച ശരീരം, വെളുത്ത വൃത്തിയുള്ള കള്ളി ഷര്‍ട്ടിന്റെ കോളര്‍, പിഞ്ഞിത്തുടങ്ങിയിരിക്കുന്നു, ലുങ്കിയാണ് ഉടുത്തിരിക്കുന്ന്നത്, സ്ത്രീയാകട്ടെ വാരിച്ചുറ്റിയ പോലെ ഒരു സാരിയാണ് ധരിച്ചിരിക്കുന്നത്‌, അവള്‍ക്കു തീരെ ചേരാത്ത ഒരു നിറം! ഒക്കത്തിരിക്കുന്ന കുഞ്ഞിന്‍റെ ഉടുപ്പ് നിറയെ അഴുക്കു പറ്റിയിരിക്കുന്നു, മൂക്കിന്‍റെ താഴെ ചീരാപ്പ് കൈകൊണ്ടു തുടച്ചതിന്റെ വെള്ളപ്പാട്! അറപ്പിനെക്കാളധികം മുഖത്ത് സ്പുരിച്ച സഹതാപം അയാള്‍ വായിചെടുതോ ആവോ?

" സര്‍ കൊളന്ത കാലയില്‍ നിന്നും ഇപ്പൊ വരേയ്ക്കും ഒന്നും സാപ്ടെല, ഏതാവത് ..... അയാള്‍ മുഴുമിച്ചില്ല, എന്‍റെ നോട്ടത്തില്‍ ഒരു താക്കീത് അയാള്‍ക്ക്‌ കിട്ടിയോ എന്തോ!

ഇത് ഇപ്പോള്‍ ഒരു സ്ഥിരം അടവായി മാറിക്കൊണ്ടിരിക്കുകയാണ്, നല്ല മാന്യമായി വസ്ത്രം ധരിച്ച, നല്ല ഭംഗിയായി സംസാരിക്കുന്ന പലരെയും ബസ്‌ സ്റ്റാന്റ്ലും, റെയില്‍വേ സ്റ്റേനിലും ഒക്കെ കാണാറുണ്ട്‌, കഴിഞ്ഞ പ്രാവശ്യം ഇതുപോലെ ഒരു സംഭവം തൃശ്ശൂരില്‍ വച്ചും ഉണ്ടായതോര്‍ത്തു

" excuse me, എന്‍റെ പേര് വാസുദേവന്‍‌ , ബിസിനസ്‌ മാന്‍ ആണ്, ബസ്സില്‍ ഇവിടെ വന്നപ്പോഴേക്കും എന്‍റെ പോക്കറ്റ്‌ അടിച്ചപോയി, ഇപ്പോള്‍ കയ്യില്‍ ഒരു പൈസപോലും ബാക്കിയില്ല, please help me, എനിക്ക് കണ്ണൂര്‍ വരെ പോകണം, ബസ്‌ഫെയര്‍ ഏകദേശം ഒരു എഴുപതു രൂപ വരും, പിന്നേ ചിലവിനു എന്തെങ്കിലും, ഒരു നൂറു രൂപ കിട്ടിയിരുന്നെങ്കില്‍ ....,
ഞാന്‍ വീട്ടിലെത്തിയാല്‍ ഉടന്‍ അയച്ചു തരാം, അഡ്രസ്‌ തന്നാല്‍ മതി, അങ്ങനെ കയ്യിലുണ്ടായിരുന്ന കാഷില്‍ നിന്നും ഒരു അമ്പതു രൂപ മിസ്റ്റര്‍ വാസുദേവന് അഡ്രസ്സിനൊപ്പം കൈമാറിയപ്പോള്‍ ഒരാളെ സഹായിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്യം തോന്നി.

 പക്ഷെ അടുത്ത ആഴ്ച അതെ ബസ്‌സ്റ്റാന്‍ഡില്‍ ബസ്സിനകത്ത് ഇരിക്കുമ്പോള്‍ പിന്നെയും മിസ്റ്റര്‍ വാസുദേവനെ കണ്ടു,  അമ്പതു രൂപയ്ക്കു ടിക്കറ്റ് കിട്ടാത്തത് കൊണ്ടായിരിക്കാം പുള്ളി ഇതുവരെയും കണ്ണൂരില്‍ എത്തിയിട്ടില്ല,ഏതോ ഒരുമാന്യനെ തന്‍റെ ബിസിനസ്സ് ബുദ്ധിമുട്ടുകള്‍ പറഞ്ഞു മനസ്സിലാക്കിക്കുകയാണ്, അതാ അയാള്‍ തന്‍റെ പോക്കറ്റില്‍ നിന്നും കുറച്ച് പണവും പിന്നേ ഒരു വിസിറ്റിംഗ് കാര്‍ഡും കൈമാറുന്നു!  ഓടിപ്പോയി അയാളെ അവിടെയിട്ട് ചവിട്ടിമെതിക്കാനാണ് തോന്നിയത്, ആറ്റു നോറ്റ് കിട്ടിയ സീറ്റ്‌ മനസ്സിന് കടിഞ്ഞാണിട്ടു!

" സാര്‍ ...ഇങ്കെ വേലക്കായി വരണം എന്ട്ര് സൊല്ലിത്താന്‍ എന്നെ അന്ത കോണ്ട്രാക്ടര്‍ ആനപ്പി വിട്ടെന്‍ , ആന ഇങ്കെ അന്ത ആളോടെ ആള്‍ യാരും വരവേ ഇല്ല, ഇന്നേക്ക് വേല ഒന്ന്ട്രും കെടക്കല സാര്‍ , കാശും മുടിഞ്ചു പോച്ച്, ഏതാവത് തന്ത്‌ച്ച് നാ കൊളന്തക്ക്  ഏതാവത് വാന്ഗി കൊടുക്കലാം.

ഉന്ഗ പേരെന്നാ?

മുരുഗന്‍ , ഒരു വിധേയനെപ്പോലെ ഉത്തരം വന്നു!

ആ  കുഞ്ഞിന്‍റെ ദൈന്യതയാര്‍ന്ന മുഖം ഒന്നേ നോക്കിയുള്ളൂ, പേഴ്സ് തുറന്നു കയ്യില്‍ വന്ന ഒരു ഇരുപതു രൂപ നോട്ട് വാങ്ങുമ്പോള്‍ അയാളുടെ കയ്യുകള്‍ വിറക്കുന്നുണ്ടായിരുന്നു, കണ്ണുകള്‍ നിറഞ്ഞുഒഴുകുകയായിയൂന്നു, ചുണ്ടുകളില്‍ നന്ദി ചാലിച്ച ഒരു ചിരിയും, കണ്ണുകളില്‍ അവിശ്വാസം നിറഞ്ഞ ആരാധനയും.

ഒന്നും പറയാതെ ബസ്‌ സ്റൊപ്പിലേക്ക് കാലുകള്‍ വലിച്ചു നീട്ടി നടക്കുമ്പോള്‍ ചുണ്ടിലുണ്ടായിരുന്ന പരിഹാസച്ചിരി, മിസ്റ്റര്‍ വാസുദേവനുള്ളതായിരുന്നു, നന്മയുടെ ഉറവുകള്‍ നക്കി വറ്റിക്കാന്‍ വ്യഥാ ഒരുങ്ങിയിറങ്ങിയ ഒരു മനുഷ്യജന്മത്തിന് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി!


5 comments:

  1. നന്മകളുണരുന്നിടം

    മനോഹരമായൊരു കുറിപ്പ്

    ReplyDelete
  2. നന്മയുള്ള ഒരു മനസ്സിന് മറ്റുള്ളവരുടെ ദുഃഖങ്ങളും സങ്കടങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല, അല്ലേ???

    ReplyDelete
    Replies
    1. സത്യം, വായനക്കും, അഭിപ്രായത്തിനും നന്ദി മോഹന്‍ ചേട്ടാ!

      Delete
  3. നന്നായി.
    പക്ഷെ കഥ തുടങ്ങിയത് മുംബെയില്‍ അവസാനിച്ചത് പഴയ ഒരു ഓര്‍മയില്‍ . ഒരു പൊരുത്തക്കേട് പോലെ .

    ReplyDelete